ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അക്രമത്തിന് കാരണമായതെന്നാണ് സൂചന.

കോഴിക്കോട്: ബസ് ജീവനക്കാരെ യാത്രക്കാർക്ക് മുൻപിൽ വച്ച് ആക്രമിച്ച അക്രമിസംഘം ഒടുവിൽ പിടിയിലായി. രാമനാട്ടുകര അഴിഞ്ഞിലം കളത്തിങ്ങല്‍തൊടി നന്ദു(24), നോര്‍ത്ത് ബേപ്പൂര്‍ ആരൂഢം നിവാസില്‍ അശ്വിന്‍ എന്ന മുത്തൂട്ടന്‍(24), ഹൈന്‍ഷിക് എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സംഘം ഫാറൂഖ് കോളേജ്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസില്‍ കയറി യാത്രക്കാരുടെ മുന്‍പില്‍ വച്ച് ഡ്രൈവറെയും കണ്ടക്ടറെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 9.50ഓടെ ഫറോക്ക് പേട്ടയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഫാറൂഖ് കോളേജ്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എംപറര്‍ ബസിലാണ് ഇവര്‍ അക്രമം നടത്തിയത്. ഇരുഭാഗത്തെയും ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം ഡ്രൈവര്‍ മജീദിനെയും കണ്ടക്ടര്‍ സിറാജിനെയും യാത്രക്കാരുടെ മുന്‍പില്‍ വച്ച് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അപ്രതീക്ഷിതമായുണ്ടായ ആക്രമണം കണ്ട് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരും ഭയചകിതരായി. പരിക്കേറ്റ ബസ് ജീവനക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അക്രമത്തിന് കാരണമായതെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം