പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ ഇന്നലെയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്കു സമീപം ബൈക്കില്‍ ഇടിച്ചത്. പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അപകടത്തിന് പിന്നാലെ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ഷാദിലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചെക്യേലത്ത് റസാഖിന്റെ മകനാണ് ഷാദില്‍. ഉമ്മ: സമീറ. സഹോദരി: ഷെറിന്‍ ഷഹാന.
