ഹംമ്പിറങ്ങി ബൈക്ക്, ഇടവഴിയിൽ നിന്നൊരു ഓട്ടോ, നിയന്ത്രണം വിട്ട് കാർ നേരെ വന്നിടിച്ചു; മൂന്നും കൂട്ടിയിടിച്ചു
ബൈക്ക് യാത്രികർക്കും ഓട്ടോയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു
മലപ്പുറം: മലപ്പുറം തിരൂർ ചക്കരമൂലയിൽ ഓട്ടോയും കാറും ബൈക്കും കൂട്ടിഇടിച്ചു. ചക്കരമൂല ജംഗ്ഷനിൽ രാവിലെ എട്ടരയോടെയാണ് അപകടം. ഉണ്ണിയാൽ ഭാഗത്തു നിന്നും വന്നാ കാർ തിരൂർ പൂക്കയിൽ ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു, നിയന്ത്രണം വിട്ട ഓട്ടോ, എതിരെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും ഓട്ടോയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരം അല്ലെന്നത് ഭാഗ്യമായി.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നുള്ള മറ്റൊരു വാർത്ത റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു എന്നതാണ്. സുരക്ഷാ മുൻകരുതലൊന്നും പാലിക്കാതെ റോഡിലേക്ക് മറിച്ചിട്ട വലിയ ആർച്ച് സ്കൂട്ടർ യാത്രികരുടെ മുകളിലേക്ക് വീണതാണ് അപകത്തിന് കാരണമായത്. സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നതടക്കമുള്ള ആരോപണമാണ് പരിക്കേറ്റവർ ഉന്നയിക്കുന്നത്. ഒരു ക്ലബിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വലിയ ആർച്ച് പൊളിച്ച് മാറ്റുന്നതിനിടയൊണ് അപകടം സംഭവിച്ചത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ വാഹനങ്ങള്‍ തടഞ്ഞ് സുരക്ഷാ മുൻകരുതല്‍ എടുക്കാതെയായിരുന്നു ആർച്ച് അഴിച്ച് മാറ്റിയത്. രണ്ടുപേർ കെട്ടഴിച്ച് ആർച്ച് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. അതേ സമയത്ത് സ്കൂട്ടറിൽ അതുവഴി കടന്നുവന്ന പൂഴികുന്ന് സ്വദേശി ലേഖയുടെയും 15 വയസ്സുകാരി മകളുടെയും ദേഹത്തേക്കാണ് ആർച്ച് നിലംപൊത്തിയത്. ഗുരതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലും ആദ്യം ആരും തയ്യാറായില്ലെന്നും പരാതിയുണ്ട് . ഭർത്താവ് ബിജു സ്ഥലത്തെത്തിയ ശേഷമാണ് ലേഖയെയും മകളയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വ്യക്തമാകുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ലേഖക്ക് ശസ്ത്രക്രിയ നടത്തി. മകള്‍ക്ക് ആന്തരികാവയങ്ങള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.