കാർ തടഞ്ഞുനിർത്തി യുവാവിൽ നിന്നും വാച്ചും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതികളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ അസഭ്യം പറയുകയും വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. ആനന്ദപുരം ഇടയാട്ടുമുറി സ്വദേശി അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനെല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്.

കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചതിന് കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും 20000 രൂപ വീതം വിലവരുന്ന വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു എന്നാണ് പരാതി. പ്രതികള്‍ ഗുണ്ടാലിസ്റ്റില്‍ പെടുന്നവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും കാപ്പ നേരിടുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആദംഖാന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ പ്രദീപ്, വൈഷ്ണവ്, ജി എ എസ് ഐ പി എം ജിജോ, സിപിഒമാരായ ഫൈസല്‍, നവീന്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

YouTube video player