തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു ചങ്ങനാശേരി നഗരമധ്യത്തിൽ പ്രതികൾ അക്രമം അഴിച്ചുവിട്ടത്.
കോട്ടയം : ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആർഎസ്എസ് നേതാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു ചങ്ങനാശേരി നഗരമധ്യത്തിൽ പ്രതികൾ അക്രമം അഴിച്ചുവിട്ടത്. ബൈക്കിലെത്തിയ ഇവർ പടക്കം എറിഞ്ഞും വടിവാൾ വീശിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. അക്രമത്തിനിടെ ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിനെ പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചു. കൃഷ്ണരാജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും പ്രതികൾ ലഹരിക്ക് അടിമപ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


