മലപ്പുറം താനാളൂരിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 10 ലക്ഷത്തോളം വിലവരുന്ന എംഡിഎംഎ പിടികൂടി. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് ഓട്ടോറിക്ഷയിൽ വിതരണം ചെയ്തിരുന്ന അബ്ദുൾ മജീദ് എന്നയാൾ അറസ്റ്റിലായി.

മലപ്പുറം: എക്സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 10 ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എയും രണ്ടര ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. താനാളൂര്‍ തേക്കുംകാട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ മജീദ് (40) ആണ് വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലയിലെ തീരദേശ മേഖലയിലേക്ക് ചില്ലറ വില്‍പ്പനക്കായി വിദേശത്ത് നിന്നും ക്യാരിയര്‍മാരെ ഉപയോഗിച്ച് രാസലഹരി കൊണ്ടുവരുന്നുണ്ടെന്ന മലപ്പുറം എക്സൈസ് ഇന്റലിജെന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ താനാളൂരിലുള്ള കെ.ടി.ജാറം എന്ന സ്ഥലത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 153.462 ഗ്രാം വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ യും പണവും കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായാണ് അബ്ദുല്‍ മജീദ് ജോലി ചെയ്തിരുന്നത്.

ഓട്ടോ വഴിയാണ് ഏജന്റുമാര്‍ക്ക് എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഒമാനിലെത്തിച്ച് അവിടെ നിന്നും അബ്ദുള്‍ മജീദിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ചെറിയ പാക്കറ്റുകളിലാക്കി ഏജന്റുമാര്‍ മുഖേന ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പ്രതിയുടെ പതിവ്. ഓട്ടോ തൊഴിലാളിയായ അബ്ദുള്‍ മജീദിന് വില്‍പ്പനക്കായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ എം.ഡി.എം.എ ആയതിനാല്‍ വീര്യം കൂടിയവയാണിത്. മയക്കുമരുന്ന് വില്‍പ്പനയുടെ വന്‍ശൃംഖലയുടെ ജില്ലയിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ മജീദ്. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.അനുശ്രീ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ.സൂരജ്, ഇന്റലിജെന്‍സ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പ്രഗേഷ്, പ്രിവന്റീവ് ഓഫീസര്‍ ടി.ഗിരീഷ്, എം.കെ.ഷിജിത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.വി.കണ്ണന്‍, അബിന്‍.വി.ലാല്‍, പി.ബി.വിനീഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സി.പി.സജിത പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.