ചെങ്ങന്നൂര്‍ കൊലപാതകം; പ്രതികളില്‍ നിന്നും 45 പവൻ സ്വർണ്ണവും പണവും കണ്ടെടുത്തു
മോഷ്ടിച്ച സ്വര്‍ണവും പണവുമായി കൊൽക്കത്ത വഴി ബംഗ്ലാദേശിലേക്ക് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ മോഷണത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ നിന്നും 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണവും പണവുമായി കൊൽക്കത്ത വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളായ ലബാലു, ജുവല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നിന്നും പൊലീസ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ് ഇവരില്‍ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കുടുംബസുഹൃത്തുകള്‍ക്കൊപ്പം ചെറിയാനും ലില്ലിയും ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും സുഹൃത്തുകള്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കള്‍ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശി പൗരന്‍മാര്‍ അറസ്റ്റില്‍...
അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.