പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ കാലടി പൊലീസ് സിജോയുടെ വീട്ടിലെത്തി കൂടോത്ര വസ്തുക്കളുമായി മടങ്ങി.
കൊച്ചി: തന്‍റെ വീട്ടില്‍ ആരോ കുടോത്രം വച്ചതായി പൊലീസില്‍ പരാതിയുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം. സിജോ ചൊവ്വരന്‍റെ വീട്ടിലാണ് സംഭവം. പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍
കാലടി പൊലീസ് സിജോയുടെ വീട്ടിലെത്തി കൂടോത്ര വസ്തുക്കളുമായി മടങ്ങി.
വാഴയിലയില്‍ ഒരു കോഴിമുട്ട, തുളസിയിലയും പൂക്കളുമുണ്ട്. ഇലയിലാകെ മഞ്ഞള്‍പ്പൊടി വിതറിയിരിക്കുന്നു. ഇത് കൂടോത്രം തന്നെ. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരന്‍റെ വീട്ടുകാര്‍ക്ക് സംശയമൊട്ടുമില്ല. മതിലിനോട് ചേര്‍ന്നാണ് വീട്ടുകാര്‍ കൂടോത്രം കണ്ടത്. വീട്ടിലില്ലാതിരുന്ന സിജോയെ വീട്ടുകാർ ഉടന്‍ വിളിച്ചു. സിജോ വീട്ടിലേക്ക് ഓടിയെത്തി. ആരാണിത് ചെയ്തതെന്ന എല്ലാവരും പരസ്പരം ചോദിച്ചെങ്കിലും ചെയ്തയാളിനെപ്പറ്റി വിവരമില്ല. സിജോയുടെ വീട്ടില്‍ കൂടോത്രമെന്ന വാര്‍ത്ത നാട്ടിലാകെ പരന്നതോടെ നാട്ടുകാരും ഓടിക്കൂടി. എന്നാൽ തന്നോട് വൈരാഗ്യമുള്ളവര്‍ ആരുമില്ലെന്നാണ് സിജോ പറയുന്നത്. എന്നാലും കൂടോത്രംവച്ചയാളെ കണ്ടുപിടിക്കണമല്ലോ. ഒടുവില്‍ സിജോ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
'കരുതിയത് അപകടമരണമെന്ന്, നടന്നത് കൊലപാതകം': 77കാരന്റെ മരണത്തില്‍ മോഷ്ടാവ് അറസ്റ്റില്‍
പരാതി നൽകിയെങ്കിലും കൂടോത്രത്തിനൊന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും സിജോക്ക് ലഭിച്ച മറുപടി. എന്നാലും ബ്ലോക്ക് മെമ്പറല്ലെ. ഞങ്ങള്‍ എത്തിയേക്കാമെന്ന് പറഞ്ഞ പൊലീസ് വൈകാതെ സിജോയുടെ മറ്റൂരിലുള്ള വീട്ടിലെത്തി. കേസെടുക്കാന്‍ വകുപ്പില്ലെങ്കിലും ഇതൊന്ന് ഒഴിവാക്കി തരണമെന്നായി സിജോ. ഒടുവില്‍ മനസില്ലാ മനസോടെ കൂടോത്ര വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടി. അതുമായി അങ്കമാലി സ്റ്റേഷനിലേക്ക് മടങ്ങുകയും ചെയ്തു.
