വയനാട് പൊഴുതനയിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ 14 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി സർക്കാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യദേവാണ് മരിച്ചത്. കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കൽപ്പറ്റ: വയനാട്ടില്‍ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ അനില്‍-രമ്യ ദമ്പതികളുടെ മകന്‍ ആര്യദേവ് (14) ആണ് പൊഴുതന പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്തെ പുഴയില്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി വൈത്തിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ഒരു മണിക്കൂറിലധികം നേരം കുഞ്ഞിനായി തിരച്ചില്‍ നടത്തിയതിന് ശേഷമാണ് ആര്യദേവിനെ കണ്ടെത്തിയത്. മേപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബന്ധുവീട്ടിലേക്ക് എത്തിയ കുട്ടി കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.