പച്ചക്കറിക്കൃഷി മുതല്‍ അനിമല്‍ ഫാമിങ് വരെ; 'തൊട്ടതെല്ലാം പൊന്നാക്കി' കുട്ടിക്കര്‍ഷകര്‍
വീട്ടിലെ പറമ്പില്‍ കൃഷി ചെയ്ത് 'പൊന്നുവിളയിച്ച' കുട്ടിക്കര്‍ഷകര്‍ക്ക് അംഗീകാരം.
ചാരുംമൂട്: വീടുനിൽക്കുന്ന സ്ഥലമുൾപ്പെടെ ആകെയുള്ള ഭൂമി പതിനഞ്ചു സെന്റു മാത്രം. ഇതിനെ വിശാലമായ കൃഷിത്തോട്ടമാക്കി മാറ്റി നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പാലമേൽ മുതുകാട്ടുകര സൻമാൻ മൻസിൽ ഷിജു - റുബീന ദമ്പതികളുടെ മക്കളയായ സൽമാൻ ഷായും സന ഫാത്തിമയും. പാരമ്പര്യമായി ഈ കുടുംബത്തിൽ ആരും കർഷകരായില്ല. എന്നിട്ടും ഈ സഹോദരങ്ങൾ ഏറ്റവും നല്ല കുട്ടിക്കർഷകരായി മാറിയതിന്റെ ചരിത്രമിതാണ്.
മൂന്നു വർഷം മുമ്പ് കെ റ്റിജിഎന്ന വാട്സ്അപ് കൂട്ടായ്മയിൽ അംഗങ്ങളായി.ആശയങ്ങൾ പങ്കുവെച്ചു.ചെറിയ തോതിൽ കൃഷി പരീക്ഷിച്ചു നോക്കി. തൊട്ടതെല്ലാം പൊന്നായപ്പോൾ സഹോദരങ്ങൾക്ക് കൃഷിയോടുള്ള ആവേശം വർദ്ധിച്ചു.ആദ്യമൊക്കെ വീട്ടിലെ ഭക്ഷണത്തിനു വേണ്ടുന്ന പച്ചക്കറികളാണ് വിളയിച്ചെടുത്തത്.തുടർന്ന് കോഴി, ആട്, ഗിനിക്കോഴി, പ്രാവ്, മുയൽ തുടങ്ങിയവയെ വളർത്താൻ തുടങ്ങി. ഇപ്പോൾ ഇവരുടെ ഏക ദുഃഖം കൃഷി വികസിപ്പിച്ചെടുക്കാൻ ഭൂമിയില്ലന്നുള്ളതു മാത്രമാണ്. പാലമേൽ കൃഷി ഓഫീസർ പി രാജശ്രീയും പഞ്ചായത്ത് മെമ്പർ രാധികക്കുഞ്ഞമ്മയും കുട്ടി കർഷകർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ കൂടെയുണ്ട്.കെറ്റിജി വാട്ട്സ് അപ് കൂട്ടാഴ്മ്മ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയിരുന്ന കുട്ടിക്കർഷകർക്കുള്ള കർഷക അവാർഡിന് ഇവരെയാണു തെരഞ്ഞെടുത്തത്.
Read More: ഗുജറാത്തില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു
എറണാകുളത്തെ സമ്മേളവേദിയിൽ വെച്ച് ഇവർ അവാർഡ് ഏറ്റുവാങ്ങി. ഈ പ്രാവശ്യത്തെ കർഷക ദിനാചരണത്തിന്റെ ഭാഗമായി പാലമേൽ കൃഷിഭവൻ ഏറ്റവും നല്ല കുട്ടി കർഷകരായി ഇവരെ തെരഞ്ഞെടുത്തു. ഇവരുടെ അച്ഛൻ വിദേശത്താണ്. അമ്മയുടെ പൂർണ്ണ സഹായത്തോടു കൂടിയാണ് കൃഷി ചെയ്തുവരുന്നത്. താമരക്കുളം വിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സൽമാൻ ഷാ. സഹോദരി സന ഫാത്തിമ നൂറനാട് സിബി എം എച്ച്എസിൽ എട്ടാം തരത്തിലെ വിദ്യാർത്ഥിനിയാണ്.