പൊന്നാനിയില്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതി എസ്‌കോര്‍ട്ട് പൊലീസുകാരെ തള്ളി മാറ്റി കൈവിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദിനെ പൊലീസ് സമയോചിതമായി ഇടപെട്ട് പിടികൂടി.

മലപ്പുറം: പൊന്നാനിയില്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതി എസ്‌കോര്‍ട്ട് പൊലീസുകാരെ തള്ളി മാറ്റി കൈവിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലില്‍ പ്രതിയെ പിടികൂടി. ഇയാള്‍ കോടതി പരിസരത്തും ജയില്‍ പരിസരത്തും അക്രമാസക്തമായി പെരുമാറുകയും ചെയ്തു. യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഈശ്വരമംഗലം സ്വദേശി കാളന്റെപുരയ്ക്കല്‍ ഇര്‍ഷാദാണ് (24) ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊന്നാനി നരിപ്പറമ്പ് ഗുലാബ് നഗറില്‍ മൂന്ന് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യ പ്രതിയായ ഇര്‍ഷാദിനെ സുഹൃത്തിനൊപ്പം കണ്ണൂര്‍ ഇരിട്ടിയിലെ കര്‍ണാടക അതിര്‍ ത്തിയില്‍നിന്ന് ഇരിട്ടി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

നേരത്തേ പ്രദേശവാസികളായ റുബൈസ്, മുസ്തഫ, ദിര്‍ഷാദ്, അസ്ലം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മുല്ലശ്ശേരി അജ്മല്‍, കാളന്റെ പറമ്പില്‍ അജ്മല്‍ എന്നിവരെ കൂടി പിടികൂടാനുണ്ട്. ഇര്‍ഷാദ് ലഹരിക്ക് അടിമയാണ്. ലഹരി ലഭിക്കാതെ മാനസിക വിഭ്രാന്തി കാണിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പൊന്നാനി പൊലീസ് ഇന്‍സ്പെക്ടർ എസ്. അഷ്‌റഫ്, സബ് ഇന്‍സ്‌പെക്ടര്‍ സി.വി. ബിബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, എസ്. പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീരാജ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.