ഹിബയെ സീനിയേഴ്സ് ബലമായി ശുചിമുറിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മുഖത്ത് കൈകൊണ്ടും കല്ലുകൊണ്ടും അടിക്കുകയും നാഭിക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ കോഡ് ഡ്രസ് ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിബാ ഫാത്തിമ ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രതികാരമെന്നോണം അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന തിങ്കളാഴ്ച ഹിബഫാത്തിമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.
കോഴിക്കോട് കൂടത്തായി സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് പെൺകുട്ടികളെ സീനിയർ വിദ്യാർത്ഥിനികൾ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഓണാഘോഷത്തിന് മുന്നോടിയായി സ്‌കൂളില്‍ കളര്‍ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലി വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനം നടന്നത്. ഹിബയെ സീനിയേഴ്സ് ബലമായി ശുചിമുറിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മുഖത്ത് കൈകൊണ്ടും കല്ലുകൊണ്ടും അടിക്കുകയും നാഭിക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അക്രമം തടയാന്‍ ചെന്ന സഹപാഠികളായ മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റ കൊടുവള്ളി മുടൂര്‍ മേപ്പള്ളി സ്വദേശിനിയായ ഹിബാ ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരും പൊലീസും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹിബയെ ആക്രമിച്ച രണ്ടു വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


