പതിനേഴ് വര്‍ഷത്തിലധിക കാലം പഠനത്തിനായി ഒരുമിച്ച കളിക്കൂട്ടുകാരികള്‍ ഇനി വേര്‍പിരിയുകയാണ്. എല്ലാവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും  ഗാഢ ബന്ധം

മാനന്തവാടി: ഒന്നാം ക്ലാസില്‍ ഒരുമിച്ചെത്തി പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ ഒരു ക്ലാസിലിരുന്ന് പഠിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തിയില്‍ ചന്ദ്രലക്ഷ്മിയും നവ്യയും പാര്‍വതിയും അദ്യശ്യമോളും ഇനി ജീവിത തിരക്കുകളിലേക്ക് വഴി പിരിയുകയാണ്. തിരുനെല്ലിയില്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവര്‍. പ്രൈമറി വിദ്യാഭ്യാസവും തിരുനെല്ലി എസ്.എ.യു.പി. സ്‌കൂളിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ഒരൊറ്റ ക്ലാസിലിരുന്നുള്ള പഠനവും അവരെ കളിക്കൂട്ടുകാരാക്കി മാറ്റി. ഹൈസ്‌കൂള്‍ പഠനത്തിനായി കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയപ്പോഴും നാലുപേര്‍ക്കും വ്യത്യസ്ത ഡിവിഷനുകളില്‍ ഇരിക്കേണ്ടി വന്നിട്ടില്ല. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഇതേ സ്‌കൂളില്‍നിന്നു ഹയര്‍സെക്കന്‍ഡറി പഠനവും ഒന്നിച്ച് ഒരു ക്ലാസില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കി. ബിരുദ പഠനത്തിനായി മാനന്തവാടി സര്‍ക്കാര്‍ കോളേജിലേക്കാണ് എത്തിയത്.

വീട്ടുകാർ തമ്മിലും അടുത്ത ബന്ധം

കൊമേഴസ് ക്ലാസില്‍ വേര്‍പിരിയാനാകാത്ത ആ നാലുകൂട്ടുകാരും ഉണ്ടായിരുന്നു. ഇതേ കോളേജില്‍ നിന്ന് തന്നെ പി.ജി.യും പൂര്‍ത്തിയാക്കിയപ്പോള്‍ അതും ഒരേ ക്ലാസിലിരുന്നായിരുന്നുവെന്നത് യാദൃച്ഛികമായി. പതിനേഴ് വര്‍ഷത്തിലധിക കാലം പഠനത്തിനായി ഒരുമിച്ച കളിക്കൂട്ടുകാരികള്‍ ഇനി വേര്‍പിരിയുകയാണ്. തിരുനെല്ലിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ചന്ദ്രലക്ഷ്മിയുടെയും നവ്യയുടെയും പാര്‍വതിയുടെയും അദ്യശ്യമോളുടെയും വീടുകള്‍. ഇതെല്ലാം ഒരു സ്‌കൂളിലും കോളേജിലുമെത്താന്‍ കാരണമായിരിക്കാമെന്നാണ് പെണ്‍കുട്ടികളുടെ പക്ഷം. എല്ലാവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും ഗാഢ ബന്ധമാണുള്ളത്. പഠിക്കാന്‍ മിടുക്കികളായ നാലുപേര്‍ക്കും അധ്യാപികമാരാവണമെന്നതാണ് ആഗ്രഹം. കട്ട ഫ്രന്റ്‌സ് ആണെങ്കിലും പക്ഷേ പരീക്ഷ സമയങ്ങളില്‍ ഒരുമിച്ചിരിക്കാറില്ല.

പഠനം നല്ലരീതിയില്‍ നടക്കില്ലെന്നു മനസ്സിലാക്കിയതുകൊണ്ട് പരീക്ഷാസമയങ്ങളില്‍ ആരും ഒരുമിച്ചിരിക്കാറില്ല. കോളേജിലെ അവസാന ദിനവും കഴിഞ്ഞ് നാലുപേരും കഴിഞ്ഞ ദിവസം പടിയിറങ്ങിയെങ്കിലും പഠനകാലം സമ്മാനിച്ച സൗഹൃദം ഇനിയും തുടരണമെന്നാണ് കൂട്ടുകാരുടെ ആഗ്രഹം. ഇപ്പോള്‍ നാല് പേരും മേയ് ആറിന് തുടങ്ങുന്ന പരീക്ഷയ്ക്കായുള്ള പഠനത്തിരക്കിലാണ്. 25 വര്‍ഷത്തെ തന്റെ അധ്യാപന ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു സൗഹൃദത്തിന് സാക്ഷിയാകുന്നതെന്ന് കൊമേഴ്‌സ് വിഭാഗം തലവന്‍ അബ്ദുല്‍സലാം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം