ആദ്യം ഏണിയറക്കി, പിന്നെ കുട്ടയിറക്കി, രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി, കിണറ്റിൽ നിന്ന് കയറാതെ മൂര്‍ഖൻ
വീട്ടുകാർ പല വഴി സ്വീകരിച്ചെങ്കിലും പാമ്പ് കരക്ക് കയറാതെ കിണറിൽ തന്നെ കഴിയുകയായിരുന്നു.

പാലക്കാട്: തൃത്താലയിൽ കിണറിൽ വീണ മുർഖൻ പാമ്പിന് രണ്ട് ദിവസത്തിന് ശേഷം മോചനം. തൃത്താല തച്ചറംകുന്ന് പണ്ടാരിവീട്ടിൽ വേണുഗോപാലന്റെ വീട്ടിലെ കിണറിലാണ് മുർഖൻ പാമ്പ് വീണത്. രണ്ട് ദിവസം മുൻപ് വീണ പാമ്പിനെ കരക്ക് കയറ്റാൻ വീട്ടുകാർ പല വഴി സ്വീകരിച്ചെങ്കിലും പാമ്പ് കരക്ക് കയറാതെ കിണറിൽ തന്നെ കഴിയുകയായിരുന്നു.
തുടർന്നാണ് പാമ്പ് പിടുത്ത വിദഗ്ദൻ സുധീഷ് കൂറ്റനാടിനെ വിവരമറിയിച്ചത്. തുടർന്ന് കിണറിലിറങ്ങി മുർഖനെ ശാസ്ത്രീയമായ രീതിയിലൂടെ പിടി കൂടി കരയിലെത്തിച്ചു. നാലര അടിയിലേറെ നീളമുള്ള മുർഖൻ പാമ്പിനെ പിന്നീട് വനമേഖലയിൽ കൊണ്ടുപോയി തുറന്ന് വിട്ടു
