ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി കളക്ടർ ദിവ്യ എസ് അയ്യർ -വീഡിയോ
കളക്ടർ കഥകളി വേഷത്തിലെത്തിയപ്പോൾ സദസിലുള്ളവർക്കെല്ലാം ആകാംക്ഷ. ഏറെ ശ്രദ്ധയോടെ അവർ ആസ്വദിച്ചു കണ്ടു ഉത്തരപത്നിയുടെ കഥകളിയാട്ടം
പത്തനംതിട്ട: കളക്ടർ കഥകളി വേഷത്തിലെത്തിയപ്പോൾ സദസിലുള്ളവർക്കെല്ലാം ആകാംക്ഷ. ഏറെ ശ്രദ്ധയോട അവർ ആസ്വദിച്ചു കണ്ടു, ഉത്തരപത്നിയുടെ കഥകളിയാട്ടം. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യരാണ് ആവേശകരമായ ഒരു കലവേദിക്ക് പ്രചോദനമായി കഥകളി വേഷമിട്ടത്. കഥകളി വേദിയിൽ ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരന്റെ കാമുകിയായി ദിവ്യ നിറഞ്ഞാടി.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച സ്റ്റുഡൻസ് കഥകളി ക്ലബ്ലുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കളക്ടർ കഥാപാത്രമായെത്തിയ കഥകളിപ്പദം അരങ്ങേറിയത്. പത്തനംതിട്ട മാർത്തോമ സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വേദി ഒരുങ്ങിയത്. ഉത്തരന്റെ വേഷത്തിൽ കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയുടെ വേഷത്തിൽ കലാമണ്ഡലം വിഷ്ണുവും അരങ്ങിലെത്തി. ഒരു മണിക്കൂറോളം നിണ്ട ശൃഗാരപ്പദം കഴിഞ്ഞപ്പോൾ സദസ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
നമുക്കൊന്നും ചെയ്യാൻ കഴിയുന്ന കലാരൂപമല്ല, എന്ന മിഥ്യാ ധാരണയുള്ളതായി തോന്നിയിട്ടുണ്ട്. അത് മാറ്റാനാണ് ഞാൻ അരങ്ങേറ്റം കുറിച്ചതെന്ന് കഥകളിക്ക് ശേഷം ദിവ്യ പ്രതകരിച്ചു. കുട്ടിക്കാലം മുതൽ നൃത്തത്തോട് താൽപര്യം മനസ്സിലുണ്ടായിരുന്നു. ഒഡീസി, ഭരതനാട്യം, അടക്കമുള്ളവ അഭ്യസിച്ചിട്ടുണ്ടെങ്കിലും കഥകളി എല്ലാവർക്കും പറ്റില്ലെന്ന തോന്നലും. മനസ്സിലുണ്ടായിരുന്ന തീവ്രമായ അഭിലാഷത്തിന്റെ പൂർത്തീകരണവും കൂടിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
Read more: കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ കഥകളിയിൽ മുഴുകി രാഹുൽ; ഒപ്പം എംടിയും
നേരത്തെ കഥകളി മേളയുടെ സമയത്ത് അരങ്ങേറ്റം നിശ്ചയിച്ചതായിരുന്നെങ്കിലും, പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകൾ മൂലം സാധിച്ചില്ല. തുടർന്നാണ് സ്കൂളുകളിൽ കഥകളി ക്ലബിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുന്നതിനുള്ള ജില്ലാതല ഉദ്ഘാടനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകിക്കൊണ്ട് ദിവ്യയുടെ അരങ്ങേറ്റം. 20 ദിവസം പരിശീലനം നടത്തിയെന്നും കലാമണ്ഡലം വിഷ്ണുവിന്റെ ശിഷ്യത്വം സ്വീകരിച്ചായിരുന്നു പഠനമെന്നും കളക്ടർ പറഞ്ഞു.