കുളത്തിൽ കുളിക്കാനിറങ്ങിയ ആറ് പേരിൽ രണ്ടുപേർ മുങ്ങിത്താണു, ഓടിയെത്തി കോരിയെടുത്ത് നിർമ്മാണ തൊഴിലാളികൾ
കുളത്തിൽ മുങ്ങിത്താണ വിദ്യാർത്ഥികൾക്ക് രക്ഷകരായി നിർമ്മാണ തൊഴിലാളികൾ.
മാന്നാർ: കുളത്തിൽ മുങ്ങിത്താണ വിദ്യാർത്ഥികൾക്ക് രക്ഷകരായി നിർമ്മാണ തൊഴിലാളികൾ. മാന്നാർ കുരട്ടിക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന 14 അടിയോളം താഴ്ചയുള്ള തന്മടി കുളത്തിലാണ് വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആറ് വിദ്യാർത്ഥികളാണ് തന്മടി കുളത്തിൽ കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയ ആറ് വിദ്ധ്യാർത്ഥികളിൽ രണ്ട് പേർ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് നാല് പേർ പേടിച്ച് ബഹളം വച്ച് മാറി നിന്നു. ഈ സമയം കുളത്തിന് സമീപത്ത് കാളകെട്ടുമായി ബന്ധപ്പെട്ട് ഷെഡ് നിർമിച്ചു കൊണ്ടിരുന്ന ഹരികുമാർ കളയ്ക്കാട്ട്, ഹരിസുധൻ എന്നിവർ ബഹളം കേട്ട് നോക്കിയപ്പോഴാണ് മുങ്ങി താഴുന്നവരെ കണ്ടത്.
ഇവർ ഓടി വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം പെട്ടെന്ന് നടത്തിയതിനാൽ രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. വീട്ടിൽ നിന്നും അറിയാതെയാണ് ഇവർ കുളിക്കാനായി ഇവിടെ എത്തിയത്. മാന്നാറും പരിസര പ്രദേശങ്ങളിൽ നിന്നും നീന്താനും, കുളിക്കാനും മറ്റുമായി സ്കൂൾ, കോളേജ് വിദ്ധ്യാർത്ഥികളും, മറ്റ് യുവാക്കളും കുളത്തിൽ വരുന്നത് പതിവാണ്.
നീന്തൽ വശമില്ലാത്തവരാണ് വരുന്നതിലധികവും. വലിയ ആഴമുള്ള കുളമായതിനാൽ അപകടം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ എല്ലാവരുടേയും അതീവ ജാഗ്രതയും, ശ്രദ്ധയും ഉണ്ടാകണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അതേസമയം, മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി.