കൊറോണ വൈറസ്: മലപ്പുറത്ത് 14 പേർകൂടി നിരീക്ഷണത്തിൽ
ചൊവ്വാഴ്ച 14 പേരെക്കൂടി പുതുതായി പ്രത്യേക നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതിൽ നാലു പേർ ആശുപത്രിയിലും 10 പേർ വീടുകളിലുമാണ്.
മലപ്പുറം: കൊറോണ വൈറസ് ആശങ്ക നിലനിൽക്കെ ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും ദുരന്ത നിവാരണ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള കൺട്രോൾ സെൽ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി. കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവരുമായി 357 പേരാണ് ജില്ലയിൽ ഇപ്പോൾ പ്രത്യേക നിരീക്ഷണത്തിലുള്ളത്.
ഇതിൽ 20 പേർ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലും 337 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 14 പേരെക്കൂടി പുതുതായി പ്രത്യേക നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതിൽ നാലു പേർ ആശുപത്രിയിലും 10 പേർ വീടുകളിലുമാണ്. 28 ദിവസത്തെ കാലാവധി പൂർത്തിയാക്കിയതിനാൽ 20 പേരെ ഇതുവരെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 32 പേരുടെ സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്.
ഇതിന്റെ രണ്ടുഘട്ട പരിശോധനകൾക്കു ശേഷമുള്ള അന്തിമ ഫലം അടുത്ത ദിവസം ല്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ആദ്യഘട്ട പരിശോധന ഫലം ലഭിച്ച 11 സാമ്പിളുകളിൽ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടേയും കുടുംബാംഗങ്ങളുടേയും മാനസികസമ്മർദ്ദം കുറക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക കൗൺസിലിംഗ് ആരംഭിച്ചു.