വണ്ടാനം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പരിസരത്തുനിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിന്റെ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.

അമ്പലപ്പുഴ: മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പരിസരത്തുനിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിന്റെ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. സംശയാസ്പദമായ രീതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് രണ്ടുപേര്‍ ഇരിക്കുന്നത് എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഇവര്‍ തന്നെയാണെന്ന് സമ്മതിച്ചു.

കൂടാതെ കുത്തിയതോട് സ്വദേശിയുടെ മൊബൈല്‍ ഫോണും 10,000 രൂപയും മോഷ്ടിച്ചതായും ഇവര്‍ സമ്മതിച്ചു. രോഗികൾ എന്ന വ്യാജേന എത്തി മോഷണം നടത്തുക എന്നതായിരുന്നു ഇവരുടെ രീതി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.