മധു കേസ്: പോസ്റ്റുമോര്‍ട്ടം രജിസ്റ്റർ ഉള്‍പ്പടെയുള്ളവ ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം അനുവദിച്ച് കോടതി
സബ് കളക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്‍റെ എഡിറ്റ് ചെയ്യാത്ത വിഡിയോ, പോസ്റ്റുമോര്‍ട്ടം നടത്തിയതിന്‍റെ വിഡിയോ, സയന്‍റിഫിക് ഓഫീസറുടെ വർക് ഷീറ്റ് എന്നിവ ഹാജരാക്കണമെന്ന മറ്റ് ആവശ്യങ്ങളും കോടതി അനുവദിച്ചു.
പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്‍റെ മൃതദേഹം അഗളി ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചത് രേഖപ്പെടുത്തിയ പോസ്റ്റുമോര്‍ട്ടം രജിസ്റ്റർ ഹാജരാക്കണമെന്നത് ഉൾപ്പടെയുള്ള പ്രതിഭാഗത്തിന്‍റെ ആവശ്യങ്ങൾ മണ്ണാർക്കാട് വിചാരണക്കോടതി അനുവദിച്ചു. സബ് കളക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്‍റെ എഡിറ്റ് ചെയ്യാത്ത വിഡിയോ, പോസ്റ്റുമോര്‍ട്ടം നടത്തിയതിന്‍റെ വിഡിയോ, സയന്‍റിഫിക് ഓഫീസറുടെ വർക് ഷീറ്റ് എന്നിവ ഹാജരാക്കണമെന്ന മറ്റ് ആവശ്യങ്ങളും കോടതി അനുവദിച്ചു. പ്രോസിക്യൂഷൻ കൗണ്ടർ ഹർജി ഫയൽ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ടി കെ സുബ്രഹ്മണ്യന്‍റെ വിസ്താരം നാളെയും തുടരും. നാളെ ഡിജിറ്റൽ തെളിവുകൾ പ്രദർശിപ്പിച്ചാണ് വിസ്തരിക്കുക. ഇതിന് ശേഷമാണ് പ്രതിഭാഗം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുക.