'പോയേ, പോയേ', മാസ്കില്ലാതെ ഷാപ്പിൽ പോകരുത്, പൊലീസുണ്ട്
മാസ്കില്ലാതെ കള്ള് ഷാപ്പിലെത്തിയവരെ പൊലീസ് പുറത്താക്കി.
പാലക്കാട്: പാലക്കാട്ടെ കള്ളുഷാപ്പുകളിൽ സാമുഹിക അകലം പാലിക്കാത്തതിനെ തുടർന്ന് പൊലീസിന്റെ ഇടപെടൽ. മാസ്ക് ധരിക്കാത്തവരെ പൊലീസ് പുറത്താക്കി.
വീഡിയോ കാണാം:
"
ലോക് ഡൗണിന് ഇളവിൻ്റെ ഭാഗമായി ഇന്നാണ് സംസ്ഥാനത്തെ കളളുഷാപ്പുകൾ പ്രവര്‍ത്തനം തുടങ്ങിയത്. കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ 530 ഷാപ്പുകളാണ് തുറന്നത്. ആകെയുള്ളത് 805 ഷാപ്പുകൾ ആണ് പാലക്കാടുള്ളത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്.
കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. വാങ്ങേണ്ടവർ കുപ്പിയുമായി ചെന്നാൽ മാത്രമേ കള്ള് കിട്ടൂ. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിച്ചിട്ടില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഇല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു.
കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായതോടെ കള്ള്ചെത്ത് കേന്ദ്രങ്ങളെല്ലാം സജീവമായിരുന്നു. എന്നാൽ ചുരുങ്ങിയത് നാല്പത് ദിവസത്തോളം ഇനി തുടർച്ചയായി തെങ്ങൊരുക്കി ചെത്തിയാലേ കളളുൽപ്പാദനം പൂർണ്ണ തോതിലെത്തുകയുള്ളൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. ലോക്ക്ഡൗൺ മൂലം തൊഴിലാളി ക്ഷാമം നേരിട്ടതിനാൽ കള്ളുൽപ്പാദനം മൂന്നിലൊന്നായി കുറയാനാണ് സാധ്യതയും നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.