സിപിഎം കോൺഗ്രസ് സംഘര്‍ഷം; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു
നെയ്യാറ്റിൻകരയിലെ അഗ്രികൾച്ചറൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു.
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പെരുന്പഴുതൂരിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. വെള്ളിയാഴ്ചയാണ് സംഘര്‍ഷം നടന്നത്. നെയ്യാറ്റിൻകരയിലെ അഗ്രികൾച്ചറൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിലവിൽ യുഡിഎഫിനാണ് സൊസൈറ്റി ഭരണം. ഞായറാഴ്ച ആണ് സൊസൈറ്റി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ എൽഡിഎഫ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ യുഡിഎഫിന് അനുകൂലമായാണ് വിധി വന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിലയിരുത്താൻ സൊസൈറ്റിയിലെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞു.
ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.