വിവാഹവീട്ടിലെ മര്‍ദ്ദനം; 16 വര്‍ഷത്തിന് ശേഷം പ്രതികാരം, സിആര്‍പിഎഫ് ജവാനെ സര്‍വ്വീസില്‍ നീക്കി
ജമ്മുകശ്മീർ ബാരാമുള്ള 53–ാം ബറ്റാലിയൻ മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ അരുണിനെതിരെ 2019ൽ പത്തനംതിട്ട പൊലീസിൽ മറ്റൊരു കേസും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അരുണിനെ സർവീസിൽ നിന്നു നീക്കം ചെയ്തത്
വിവാഹവീട്ടിലെ ചോറിൽ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയുണ്ടായ മര്‍ദ്ദനത്തിന് 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത യുവാക്കളിലെ സിആര്‍പിഎഫ് ജവാനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. 46 കാരനായ കൊല്ലം ഇളമ്പള്ളൂർ കൊറ്റങ്കര വിഷ്ണു ഭവനം വേണുകുമാറിനെയാണ് നാലുപേര്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മര്‍ദ്ദിച്ചത്. പന്തളം മങ്ങാരം അരുൺ ഭവനം അരുണ്‍, ആനക്കുഴി അരുൺ ഭവനം സുനിൽ, അശ്വതി നിവാസ് സൂരജ്, മുടിയൂർക്കോണം പുത്തൻവീട്ടിൽ കിഴക്കതിൽ പ്രകാശ് എന്നിവര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്.
ഇതില്‍ അരുണ്‍ സിആര്‍പിഎഫ് ജവാനാണ്. ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തതതായുള്ള അറിയിപ്പ് പൊലീസിന് ലഭിച്ചു. ജമ്മുകശ്മീർ ബാരാമുള്ള 53–ാം ബറ്റാലിയൻ മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ അരുണിനെതിരെ 2019ൽ പത്തനംതിട്ട പൊലീസിൽ മറ്റൊരു കേസും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അരുണിനെ സർവീസിൽ നിന്നു നീക്കം ചെയ്തത്.
തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനം അനുവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിലാണ് വേണുകുമാറിനെ സംഘം തട്ടിക്കൊണ്ട് പോയത്. ഡിസംബര്‍ 14നായിരുന്നു ഇത്. പതിനാറുവര്‍ഷം മുന്‍പ് സുനിലിനെ മര്‍ദ്ദിച്ചവരുടെ ഒപ്പം വേണുവുമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് സംഘം വേണുവിനെ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇയാളെ ആളൊഴിഞ്ഞ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അരുണ് പ്രതിയായത് മാവേലിക്കര പൊലീസ് സിആര്‍പിഎഫിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്തി അരുണിനെ സര്‍വ്വീസില്‍ നിന്ന് നീക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona