''രാജകുമാരനായിട്ടും പദവി മറ്റുള്ളവര്‍ക്ക് നല്‍കേണ്ടി വന്നു. സൂര്യ പുത്രനായിട്ടും സൂത പുത്രനായിട്ട് കാണാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം.''

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു. എസ്എപി ക്യാമ്പ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് പരേഡില്‍ പാട്ടു പാടിക്കൊണ്ടായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ പടിയിറക്കം. 'ഈ വേഷമിന്നിതാ മാറ്റുന്നു ഞാനും. പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം. മനസില്‍ തെളിയുമോര്‍മ്മകള്‍...' തുടങ്ങിയ വരികളാണ് അദ്ദേഹം ആലപിച്ചത്. 

മഹാഭാരതത്തിലെ കര്‍ണനാണ് തന്റെ ഇഷ്ട കഥാപാത്രമെന്നും പല തവണ പഴി കേട്ടിട്ടും പ്രലോഭനങ്ങളില്‍ വീഴാതെ കര്‍ണന്‍ മുന്നോട്ടു പോയിയെന്നും ടോമിന്‍ തച്ചങ്കരി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. 

''സൂര്യോജ്വല തേജസോടെ തിളങ്ങി നിന്ന കര്‍ണനാണ് എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം. അയോഗ്യതകളും കേള്‍ക്കേണ്ടി വന്ന അപമാനവും മഹാരഥന്‍മാരെന്ന് കരുതിയവരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകളും. പക്ഷെ ഒരു പ്രലോഭനത്തിന് മുന്നിലും തളരാതെ തന്റേതായ ശരികളിലുടെ അദ്ദേഹം കടന്നുപോയി. അതൊരു അനശ്വരചരിത്രമാണ്. രാജകുമാരനായിട്ടും പദവി മറ്റുള്ളവര്‍ക്ക് നല്‍കേണ്ടി വന്നു. സൂര്യ പുത്രനായിട്ടും സൂത പുത്രനായിട്ട് കാണാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. അസ്ത്രമേല്‍ക്കാത്ത തൊലിയും വേദന അനുഭവിക്കാത്ത ഹൃദയവും ഉണ്ടായിരുന്നില്ല.''-ടോമിന്‍ തച്ചങ്കരി പ്രസംഗത്തില്‍ പറഞ്ഞു. 

1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ തസ്തികയില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്. ക്രൈം ബ്രാഞ്ച് എഡിജിപി, പൊലീസ് ആസ്ഥാന എഡിജിപി, കണ്ണൂര്‍ ഐജി, ഗതാഗത കമ്മീഷണര്‍, കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.


ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് ആശ്വാസം? യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുമതി തേടി ഗോ ഫസ്റ്റ്

YouTube video player