രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് ലഹരി പാക്കറ്റ് ഉപേക്ഷിച്ച നിലയിൽ. പൊലീസ് പരിശോധന ഭയന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചവർ ഉപേക്ഷിച്ചതായാണ് സംശയം. രാമനാട്ടുകര മുട്ടിയറ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്.

അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിലായി എന്നതാണ്. കല്ലുംതാഴം സ്വദേശി അവിനാശ് ശശിയാണ് എക്സൈസ് എൻഫോഴ്മെന്റ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗിച്ച ശേഷമുളള കഞ്ചാവ് പ്രതി കവറുകളിലാക്കി സൂക്ഷിച്ചുരുന്നു. ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപും സംഘവും കല്ലുംതാഴത്തെ അവിനാശ് ശശിയുടെ വീട്ടിൽ രാത്രി പരിശോധന നടത്തിയത്. മുറിക്കുള്ളിൽ നിന്ന് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുകൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ കഞ്ചാവുകളാണ് പ്രതി ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചിരുന്നത്. ഉപയോഗിക്കാനായി വാങ്ങുന്ന കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഹൈബ്രിഡ് കഞ്ചാവിനൊപ്പം 89 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റാമ്പും കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഈ വർഷം നടത്തുന്ന ആദ്യ എൽ എസ് ഡി വേട്ടയാണിത്. പ്രതിക്ക് ലഹരി മരുന്ന് കൈമാറിയത് ആരാണെന്നതിലും അന്വേഷണം തുടരുന്നു. അവിനാശ് എം ഡി എം എ കേസുകളിലും പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം