സമ്മേളന തീയതി മാറ്റിയെന്ന് എസ്എഫ്ഐ ഏര്യാ കമ്മിറ്റി, പറ്റില്ല പറഞ്ഞുറപ്പിച്ച ദിവസം തന്നെ നടത്തണമെന്ന് പാര്‍ട്ടിയും നിലപാടെടുത്തു.

പാലക്കാട്: എസ്എഫ്ഐ മണ്ണാർക്കാട് ഏരിയ സമ്മേളനത്തെ ചൊല്ലി പാർട്ടിയിലും എസ്എഫ്ഐയിലും തർക്കം. ഞായറാഴ്ച നടത്താൻ നിശ്ചയിച്ച സമ്മേളനം മാറ്റണമെന്ന് എസ്എഫ്ഐ ഏരിയ നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എസ്എഫ്ഐ മണ്ണാർക്കാട് ഏരിയ സെക്രട്ടറി മാലിക്കിനു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ സമ്മേളനം മാറ്റി വയ്ക്കണമെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. എന്നാല്‍ സമ്മേളനം നടത്തണമെന്ന് പാർട്ടി ഏരിയ സെക്രട്ടറിയും നിലപാട് എടുത്തു. 

ഇതനുസരിച്ച് സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായ കാഞ്ഞിരപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിലിപ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്തു. പിന്നാലെ സമ്മേളനം മാറ്റി വയ്ക്കാൻ തീരുമാനിച്ചതായും തീയതി പിന്നീട് അറിയിക്കുമെന്നും കാണിച്ചുള്ള പോസ്റ്റർ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് സമ്മേളനം ഞായറാഴ്ച തന്നെ നടക്കുമെന്ന് അറിയിച്ചുള്ള പാർട്ടി ഏരിയ സെക്രട്ടറി യു ടി. രാമകൃഷ്ണന്റെ പോസ്റ്ററും പ്രചരിച്ചത്. 

ഇതോടെ എസ്എഫ്ഐയില്‍ ആശയക്കുഴപ്പമായി. തുടർന്ന് ശനിയാഴ്ച വൈകിട്ട് ചേർന്ന ഏരിയ സെന്റർ അംഗങ്ങളുടെ യോഗത്തിൽ സമ്മേളനം ഞായറാഴ്ച തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമ്മേളനം നേരത്തേ നിശ്ചയിച്ചത് പോലെ ഞായറാഴ്ച തന്നെ നടത്തുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും അറിയിച്ചു. ചിറക്കൽപ്പടി മൈത്രി ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. അതേസമയം അപകടത്തില്‍ പരിക്കേറ്റ് ആശുപ്രതിയിൽ കഴിയുന്ന മാലികിന് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കാനും ധാരണയായി. പുതിയ ഭാരവാഹികളെ എസ്എഫ്ഐക്കാർക്ക് തീരുമാനിക്കാമെന്നുമാണ് ഏരിയ സെന്‍റർ യോഗത്തിലെ ധാരണ.

Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: കൂടുതൽ അറസ്റ്റ് ഉടൻ, ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുമെന്ന് കമ്മീഷണർ

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News