മലപ്പുറം നാളിശ്ശേരിയില്‍ വാടകമുറിയില്‍ മധ്യവയസ്‌കനായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തായ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ തിരൂര്‍ പൊലീസ് കാരത്തൂരില്‍ വെച്ച് പിടികൂടി.

മലപ്പുറം: നാളിശ്ശേരിയില്‍ വാടകമുറിയില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃപ്രങ്ങോട് നാളിശ്ശേരി ആയിശ വീട്ടില്‍ മുഹമ്മദ് ഷാഫി (57) ആ ണ് കൊല്ലപ്പെട്ടത്. ഷാഫിയുടെ സുഹൃത്തായ പശ്ചിമ ബംഗാള്‍ രാജഡങ്ക സ്വദേശി താരിഫുല്‍ഹഖിനെയാണ് (30) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഇരുവരും ഒരുമിച്ചാണ് നാളിശ്ശേരിയിലെ വാടക വീട്ടില്‍ താമസിച്ചത്. ലഹരിയിലായിരുന്ന പ്രതി പണമിടപാടുമായി ബന്ധപ്പെട്ട് ഷാഫിയുമായി തര്‍ക്കത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് കൊടുക്കാനുള്ള 30,000 രൂപയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഷാഫി മുറിയില്‍ നിന്നും പോകാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പ്രതി വാതിലടച്ച് ഷാഫിയെ തറയില്‍ തലയിടിച്ച് കൊല്ലുകയായിരുന്നു.ബുധനാഴ്ച രാവിലെ ഏഴിന് കെട്ടിട ഉടമ മുറി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാഫി മരിച്ചു കിടക്കുന്നത് കണ്ടത്.

മുറിയിലുണ്ടായായിരുന്ന താരിഫുല്‍ഹഖ് ഉടമയെ കണ്ടതോടെ ഷാഫിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സ്ഥലം വിട്ടു. പ്രതിയെ പൊലീസ് കാരത്തൂരില്‍ വെച്ചാണ് പിടികൂടിയത്. പ്രതി അക്രമാസക്തനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സെല്ലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരൂര്‍ ഡിവൈ.എസ്.പി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ തിരൂര്‍ എസ്.എച്ച്.ഒ അനില്‍കുമാര്‍ മേപ്പിള്ളി, എസ്.ഐ ബിജു ജോസഫ്, എസ്.ഐ ന സീര്‍ തിരൂര്‍ക്കാട്, എ.എസ്.ഐ സനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേ ഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരിച്ച മുഹമ്മദ് ഷാഫി കൂലിത്തൊഴിലാളിയാണ്. ഭാര്യ : കെ.വി. ഫാത്തിമ. മക്കള്‍ : മു ഹീദ, ഷുഹൈബ്, മുര്‍ഷിദ. മരുമക്കള്‍ : മുഹമ്മദ് ഹുവൈസ് കൈത്തക്കര, ഉസൈല്‍ കുണ്ടുങ്ങല്‍.