മലപ്പുറം വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കാപ്പിൽ സ്വദേശിനി ഫസീലയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഭർത്താവ് റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം: വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ വണ്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ റഷീദ് കത്തിയെടുത്ത് ഫസീലയെ ക്രൂരമായി കുത്തുകയായിരുന്നു. ശരീരത്തില്‍ സാരമായി പരുക്കേറ്റ ഫസീലയെ ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും സംഭവ സമയത്തും ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള റഷീദിനെ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.