'അടിച്ച് പൂസായി' ഗ്രേഡ് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം; സസ്പെൻഷൻ
ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഈ സംഭവം നടന്നത്.
കോട്ടയം: എരുമേലിയിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ (Police Officer Suspended). ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഈ സംഭവം നടന്നത്. എരുമേലി കെഎസ്ആർസി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.
'പോസ്റ്റ് എവിടെപോയെന്ന് പൊന്നുസാറെ അറിയാൻ പാടില്ല'; 'ആക്ഷൻ ഹീറോ ബിജു' പോസ്റ്റ് മുക്കി പൊലീസ്
തിരുവനന്തപുരം: പൊലീസ് മർദ്ദനത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ ഔദ്യോഗിക ഫേസ്ബുക്കിൽ ഇട്ട ആക്ഷൻ ഹീറോ ബിജു സ്വഭാവം വിടില്ലെന്ന് ഉറപ്പിക്കുന്ന പോസ്റ്റ് മുക്കി കേരള പൊലീസ്. ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്. ആദ്യ മീം സൈലന്റാണെന്നും രണ്ടാമത്തേത് ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം പൂർണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കുമെന്നുമാണ് ചിത്രത്തോട് ഒപ്പം പൊലീസിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. ബാക്കി ചിത്രത്തിന്റെ തുടർ രംഗങ്ങൾ ഭാവന കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട എന്ന മുന്നറിയിപ്പും പോസ്റ്റിൽ നൽകിയിരുന്നു. എന്നാൽ, പോസ്റ്റിനോട് അതിരൂക്ഷ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നല്ല ഇടി ഇടിക്കുമെന്നാണോ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലരും കമന്റ് ചെയ്തിരുന്നു.
മറ്റൊരു കമന്റ് വന്നത് ഇങ്ങനെ: ''കേരള പൊലീസിനെ നയിക്കുന്നത് ഇന്ത്യൻ ഭരണഘടനയോ പൊലീസ് ആക്ടുമോ അല്ല ധുരൈ സിങ്കത്തെയും ആക്ഷൻ ഹീറോ ബിജുമാരെയും പോലെയുള്ളവരാണ്. പ്രതികളെ തെറിവിളിക്കുന്നതും ഇടിച്ചു കൊല്ലുന്നതുമാണ് പൊലീസിന്റെ പണിയെന്ന് തെറ്റിധരിച്ചിരിക്കുന്നവരാണെന്ന് ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും തെളിയിക്കുന്നു'' ഇത്തരം വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പേജിൽ വിശദീകരണം ഒന്നും വന്നിട്ടില്ല.