പള്ളുരുത്തി സ്വദേശി സുരേഷ് ആണ് മദ്യലഹരിയിൽ കാര്‍ ഓടിച്ചത്. അപകടത്തില്‍ അയൽവാസിയുടെ വീടിന്റെ മതിൽ തകർന്നു.
കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം. പള്ളുരുത്തി സ്വദേശി സുരേഷ് ആണ് മദ്യലഹരിയിൽ കാര്‍ ഓടിച്ചത്. അപകടത്തില്‍ അയൽവാസിയുടെ വീടിന്റെ മതിൽ തകർന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സുരേഷ് ഓടിച്ച കാര്‍ ഇടിച്ച് വീടിന്റെ മതിൽ തകർന്നു. സമീപത്തുണ്ടായിരുന്നു ബൈക്ക് യാത്രികനും കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈദ്യപരിശോധനയിൽ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൽ ഇയാളുടെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. സംഭവത്തില്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.
അതിനിടെ, പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയിൽ ചോർന്നതാണ് തീപടരാൻ കാരണം. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ബൈക്ക് യാത്രികനെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ, തലസ്ഥാനത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചു. സംഭവത്തിൽ തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾ രണ്ട് പേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
അമിത വേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ വേഗത ശ്രദ്ധയിൽപ്പെട്ട പ്രദീപ്, തന്റെ ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കിയിരുന്നു. എന്നാൽ കാർ നിയന്ത്രണം വിട്ടെത്ത, ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
