കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം.

ചാരുംമൂട് : ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസിൽ ശിവൻകുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരിൽ ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു. 

ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അമിത വേഗതയിൽ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശിവൻകുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കൾ : ഷാജി, ഷാനിത, ഷിബു.

Read More :  അതിശക്തമഴ; കല്ലാര്‍ പൊന്മുടി റോഡില്‍ കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം, എല്ലാവരേയും തിരിച്ചറിഞ്ഞു

പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്. 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. 

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.