മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തതിന് വയോധികയുടെ വീട് അടിച്ചുതകർത്ത് തീയിട്ടു
സിപിഎം കുതിരപ്പന്തി ലോക്കൽ സെക്രട്ടറിയുടെ സഹോദരനാണ് കേസിലെ ഒന്നാംപ്രതി. കേസിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ആലപ്പുഴ: ആലപ്പുഴ കുതിരപ്പന്തയിൽ മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തതിന് വയോധികയുടെ വീട് അടിച്ചുതകർത്ത് തീവെച്ചു. ഞായറാഴ്ച പട്ടാപ്പകലാണ് കുതിരപ്പന്തി സ്വദേശി രാജമ്മയുടെ വീട് ഒരുസംഘം അടിച്ചുതകർത്തത്. സംഭവത്തിൽ രണ്ട് പേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മാഫിയ സംഘങ്ങളുടെ വിളയാട്ടം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശവാസികളായ ഷിജു ജോസഫ്, എ.പി. സാനു എന്നിവരാണ് അറസ്റ്റിലായത്. 70 വയസ്സുള്ള രാജമ്മ ഒറ്റയ്ക്കാണ് താമസം. ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ ഒന്നാം പ്രതി സാനു ഉൾപ്പെടെ ഒരുസംഘം വീട് തുറന്ന് അകത്തിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതു ചോദ്യം ചെയ്തതോടെ വീട് അടിച്ചുതകർത്തെന്നാണ് പൊലീസിൽ നൽകിയ പരാതി. ടി.വിയും കസേരയും ഉൾപ്പെടെ എല്ലാം തീയിട്ടു നശിപ്പിച്ചു.
സിപിഎം കുതിരപ്പന്തി ലോക്കൽ സെക്രട്ടറിയുടെ സഹോദരനാണ് ഒന്നാംപ്രതി സാനു. പാർട്ടി കുടുംബമാണ് രാജമ്മയുടേതും. കേസിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ഉണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona