പാലക്കാട് കോഴിപ്പാറയിൽ വൃദ്ധയെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ, മോഷണശേഷം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചത് അന്വേഷണത്തിൽ നിർണായകമായി.
പാലക്കാട് : കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം, മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനവും നടത്തിയ പ്രതിയെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ എന്ന 23കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കയ്യിൽ ഗ്ലൌസും മാസ്ക്കും ധരിച്ചെത്തിയ പ്രതി കമലാ മേരി എന്ന 70 വയസുകാരിയുടെ വീട്ടിലെത്തി ഇവരുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയത്.
രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് റോബിൻ. രണ്ടാമത്തെ പോക്സോ കേസിൽ പുറത്തിറങ്ങി 15 ദിവസത്തിന് ശേഷമാണ് അടുത്ത കുറ്റകൃത്യം നടത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ വൃദ്ധയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. നിലവിളിക്കാൻ പോലുമാകാത്തവണ്ണം വൃദ്ധ അവശതയിലുമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.


