തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്‍റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അജ്ഞാത സംഘം ആക്രമണം നടത്തിയത്.
ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ ഇക്കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. മഴക്കോട്ടിട്ട് എത്തിയ അക്രമികൾ ബോംബിന് സമാനമായ മൂന്ന് സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ എറിഞ്ഞത്. രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണുപൊട്ടി. ഒന്ന് സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.
സംഭവ സമയം ബീജയുടെ ഭർത്താവ് സുരേഷും 13 വയസുള്ള മകളും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഭയന്ന് വീട്ടുകാർ പുറത്തേക്കിറങ്ങിയില്ല. കുറച്ചുനേരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേയ്ക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് റെയിൻ കോട്ട് ധരിച്ച് ബൈക്കിലെത്തിയ ചിലർ സ്ഫോടക വസ്തുക്കൾ എറിയുന്നത് കണ്ടത്. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


