സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മാവേലിക്കര, നെയ്യാറ്റിൻകര, പറക്കോട് ഡിപ്പോകളിലെ മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്. ഫെബ്രുവരിയിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയിൽ കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിർദേശിച്ചിരുന്നു. സ്റ്റോക്ക് പ്ലാനിംഗ് സുഗമമാക്കുന്നതിനായാണ് ഈ നിർദേശം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് കേന്ദ്ര കാര്യാലയത്തിന് ലഭിച്ച മറുപടി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ സമയത്ത് എത്തിക്കപ്പെടാതിരുന്നതായാണ് വിലയിരുത്തൽ.
തുടർന്ന് ഫെബ്രുവരിയിൽ ബന്ധപ്പെട്ട ഡിപ്പോകളിൽ സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവ് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളും ഉയർന്നിരുന്നു. പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് ഉൾപ്പെടെ അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതായി കണ്ടെത്തി. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച് വകുപ്പ് തലത്തിൽ പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
