വിജിലൻസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; വയനാട്ടിൽ യുവാവിനെ പൊലീസ് പൊക്കി
ഹര്‍ഷാദലി വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന യുവാവിനെ സമീപിക്കുകയും 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു.
സുൽത്താൻ ബത്തേരി: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പൊലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശിയായ അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഹര്‍ഷാദലി (33) പിടിയിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹര്‍ഷാദലി വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിക്കുകയും 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു.
കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വ്യക്തമായി. പല ആവശ്യങ്ങൾ പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പ്രതിയുടെ രീതി. ബത്തേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ എസ് സി - എസ്ടി ഫണ്ട് തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ എസ് സി - എസ് ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേർ അറസ്റ്റിലായി. കോർപ്പറേഷനിലെ എസ് സി പ്രൊമോട്ടർ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ് നടത്തി സിന്ധു സ്വന്തമായി ഒരു കമ്പനിയും ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എസ് സി അംഗങ്ങള്‍ക്കു നൽകുന്ന സബ്സിഡി ഈ കമ്പനിയുടെ മറവിലും തട്ടിയെടുത്തു എന്നും പൊലീസ് അറിയിച്ചു.
പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്.