കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു

കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരിന് സമീപം റെയില്‍ പാതയ്ക്കരികില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം വൈക്കം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. പരുത്തുമുടി അറക്കത്തറ ലക്ഷ്മി നിവാസില്‍ ശരത്ത് ബാബു(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഫറോക്ക് റെയില്‍പ്പാലം എത്തുന്നതിന് മുന്‍പുള്ള പുല്‍ക്കാടിനുള്ളില്‍ നിന്നാണ് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നായി ലഭിച്ച പഴ്‌സിലെ വിലാസത്തില്‍ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.

ഇടുക്കിയിൽ ഇരുമ്പ് പൈപ്പുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു

കഴിഞ്ഞ 10 -ാം തിയതി ജോലി ആവശ്യത്തിന് എന്ന് പറഞ്ഞാണ് ശരത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനാല്‍ ഇവര്‍ നാട്ടില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. അച്ഛന്‍: ബാബു. അമ്മ: വത്സല. ഭാര്യ: സോന, മകള്‍: വാത്സല്യ. സഹോദരന്‍: രഞ്ജിത്ത് ബാബു.

പെരുന്നാൾ ആഘോഷിക്കാൻ എത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി

അതിനിടെ തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു എന്നതാണ്. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ വൈകീട്ടോടെയാണ് സംഭവം. കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവർ. 5 പേരുള്ള സംഘം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം