തലയിൽ ആഴത്തിൽ മുറിവേറ്റ് ചോര വാർന്ന അവസ്ഥയിലായിരുന്നു അനീഷ് ഡ്രൈനേജിൽ കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു
കണ്ണൂര്‍: മാഹിയിലെ പള്ളൂരിൽ യുവാവിനെ ഡ്രൈനേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോണ്ടിച്ചേരി പൊലീസിന് പരാതി നൽകി. നാദാപുരം മൗവ്വഞ്ചേരി സ്വദേശി അനീഷാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് അനീഷിനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ നാട്ടുകാര്‍ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
തലയിൽ ആഴത്തിൽ മുറിവേറ്റ് ചോര വാർന്ന അവസ്ഥയിലായിരുന്നു അനീഷ് ഡ്രൈനേജിൽ കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസി അല്ലാത്തതിനാൽ ആളെ തിരിച്ചറിയാനുള്ള ശ്രമം നാട്ടുകാര്‍ തന്നെ നടത്തി. പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചപ്പോഴാണ് മരിച്ചത് അനീഷാണെന്ന് തിരിച്ചറിഞ്ഞത്. മാഹി, പള്ളൂർ പ്രദേശങ്ങളിൽ മദ്യപിക്കാൻ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ആളുകളെത്തുന്നത് പതിവാണ്. ഇത്തരത്തിൽ എത്തുന്നവര്‍ പലപ്പോഴും ഇവിടെ അപകടത്തിൽ പെടാറുണ്ടെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടാകാറില്ല.
പോണ്ടിച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമായതിനാൽ പുതുച്ചേരി പൊലീസാണ് ഇവിടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നത്. അനീഷ് എന്തിനാണ് മാഹിയിലെത്തിയതെന്നതടക്കം എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കണമെന്നാണ് കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
