മൊബൈല്‍ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ നടന്ന കലഹത്തില്‍ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു.

മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തുരില്‍ 19കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തുര്‍ കാഞ്ഞിരകുഴി ഉസ്മാന്റെ മകന്‍ യാസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്ന ദിവസം പകല്‍ യാസറിനെ മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോവുകയും ഷോപ്പില്‍വെച്ച് മര്‍ദിക്കുന്നതും കടയി ലെ സി.സി.ടി.വിയില്‍നിന്ന് തെളിവായി ലഭിച്ചിരുന്നു. യാസര്‍ സുഹൃത്തുക്കളുമായി എടവണ്ണപ്പാറയില്‍ വെച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം വാഴക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

മൊബൈല്‍ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ നടന്ന കലഹത്തില്‍ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു. ബൈക്കും ഫോണും നഷ്ടപ്പെട്ട വിഷമം വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഫോണും ബുള്ളറ്റും നഷ്ടമായെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കുടുംബം. പ്രതികളെ പിടികൂടും വരെ കേസുമായി മുമ്പോട്ട് പോകുമെന്നും മറ്റാര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുതെന്നും കുടുംബം പറയുന്നു. അതേസമയം, കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണത്തിലെ ദുരുഹതകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈ ല്‍ ഫോണ്‍ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുണ്ട്.