ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാനൂര്‍: ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം. പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് തന്നെയുണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കുരങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്.
ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു
കായംകുളം: ജോലി ചെയ്യുന്നതിനിടെ റെയില്‍വേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഗേറ്റ് കീപ്പര്‍ അശ്വതിക്ക് പരിക്കേറ്റു. മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടെമുക്കാലോടെ കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗേറ്റിലായിരുന്നു ആക്രമണം നടന്നത്. ട്രെയിന്‍ കടന്നു പോയതിന് ശേഷം ഗേറ്റ് ഉയര്‍ത്തി റൂമിലേക്ക് പ്രവേശിച്ച അശ്വതിയെ മോഷ്ടാവ് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിട്ട് ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു.
മോഷണം ശ്രമം തടയുന്നതിനിടെയാണ് അക്രമി അശ്വതിയെ പരിക്കേല്‍പ്പിച്ചത്. മോഷ്ടാവ് കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നതായി അശ്വതി പറഞ്ഞു. രക്ഷപ്പെടാനായി അശ്വതി മോഷ്ടാവിന്റെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. കായംകുളം പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ നിരിക്ഷണ ക്യാമറകള്‍ പരിശോധിക്കും.
ലാപ്ടോപ്പില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍; ഓപ്പറേഷൻ പി ഹണ്ട്: ഒരാളുടെ അറസ്റ്റ്, 32 പേര്‍ക്കെതിരെ റിപ്പോര്‍ട്ട്
കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ എറണാകുളത്ത് ഒരാൾ അറസ്റ്റിൽ. തായിക്കാട്ടുകരയിൽ താമസിക്കുന്ന കോട്ടയം അയ്മനം സ്വദേശി സാജനാണ് അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ പൊലീസിനൊപ്പം ചേർന്നായിരുന്നു പരിശോധന.
32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. 33 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
