500 വാഴ, 250 കവുങ്ങ്; രാത്രി സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു, മലപ്പുറത്തെ കർഷകന് കണ്ണീർ, ലക്ഷങ്ങളുടെ നഷ്ടം
രാത്രി കൃഷിയിടത്തില്‍ പന്നി ഇറങ്ങിയിട്ടുണ്ടോന്ന് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കൃഷിയിടം പൂര്‍ണ്ണമായി നശിച്ചതായി കണ്ടത്
മലപ്പുറം: മലപ്പുറം വേഴക്കോട്ട് കര്‍ഷകന്‍റെ ഒരേക്കറോളം കൃഷിയിടം ഇരുട്ടിന്‍റെ മറവില്‍ സാമൂഹികവിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. വേഴക്കോട് സ്വദേശിയും കര്‍ഷകനുമായ അബ്ദുല്‍ മജീദിന്‍റെ പാട്ട ഭൂമിയിലെ കൃഷിയാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയത്. കുലച്ചതും കുലക്കാനായതും ഉൾപ്പെടെ അഞ്ഞൂറില്‍ കൂടുതല്‍ വാഴയും, നല്ല രീതിയില്‍ വളര്‍ന്നിരുന്ന ഇരുനൂറ്റമ്പതോളം കവുങ്ങും മറ്റു കൃഷിയുമാണ് നശിപ്പിച്ചത്.
രാത്രി കൃഷിയിടത്തില്‍ പന്നി ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കൃഷിയിടം നശിപ്പിച്ചതായി കണ്ടെത്തിയത്. രാവിലെ എത്തിയപ്പോഴാണ് കൃഷിയിടം പൂര്‍ണമായി നശിപ്പിച്ചതായി കണ്ടെത്തിയത്. ഊര്‍ങ്ങാട്ടിരി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. രാത്രി കൃഷിയിടത്തില്‍ പന്നി ഇറങ്ങിയിട്ടുണ്ടോന്ന് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് കൃഷിയിടം പൂര്‍ണ്ണമായി നശിച്ചതായി കണ്ടത്. നാല് ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.
അരീക്കോട് എസ് എച്ച് ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുല്‍ മജീദിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വാര്‍ഡ് അംഗം സത്യന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വേഴക്കോട് അങ്ങാടിയിലുണ്ടായ ചില പ്രശ്‌നങ്ങളാണ് കൃഷിയിടത്തിലെ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും സന്ദര്‍ശനം നടത്തി.
അതേസമയം ഹരിപ്പാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഉമ്മര്‍ കുഞ്ഞിന്‍റെ ഏത്തവാഴ കൃഷി നശിച്ചെന്നതാണ്. ഇതിലൂടെ ഉമ്മര്‍ കുഞ്ഞിന് നഷ്ടമായത് ഒന്നരലക്ഷം രൂപയ്ക്ക് മേലാണ്. വീയപുരം രണ്ടാം വാർഡിൽ ആറുപറയിൽ ഉമ്മർ കുഞ്ഞിന്റെ ഏത്തവാഴകൃഷിയാണ് മഴയിലും കാറ്റിലും പൂർണ്ണമായും തകർന്നടിഞ്ഞത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകി പാകപ്പെടുത്തിയ കൃഷിയാണ് ഒരു രാത്രി കൊണ്ട് പ്രതീക്ഷ തകർത്ത് ഒടിഞ്ഞു നശിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയായിരുന്നു. കഴിഞ്ഞ സീസണിലെ തുടർച്ചയായ വെള്ളപ്പൊക്കവും മഴയും കാറ്റും മൂലം കൃഷി ദുരന്തം നേരിടേണ്ടി വന്ന കർഷകർ ഇക്കുറി വാഴ കൃഷി ഇറക്കിയിരുന്നില്ല. ഇറക്കിയ നാമമാത്ര കർഷകരിൽ ഒരാളായിരുന്നു ഈ കർഷകൻ