'അലക്കുന്ന സമയത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു'; അച്ഛന്‍റെ ക്രൂരതയ്ക്ക് സാക്ഷി പറഞ്ഞ് മകൾ, ശിക്ഷ
2011 ഒക്ടോബർ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിനു കാരണം.

തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂർ കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അഴൂർ സ്വദേശി സന്തോഷി(37)ന് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ തുക ഒടുക്കിയില്ലങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം.
പിഴത്തുക കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷയ്ക്ക് നൽകണമെന്നും തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ വിഷ്ണു ഉത്തരവിട്ടു. 2011 ഒക്ടോബർ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിനു കാരണം. സന്തോഷ് മദ്യപിച്ചു വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. സംഭവത്തിനു തലേദിവസം നിഷ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി.
ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടിൽനിന്നു മാറി നിന്നു. പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി പൊലീസിൽ പരാതിപ്പെട്ടതിന് നിഷയുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് മടങ്ങിയ പ്രതി നിഷയുടെ സഹോദരി ജോലിക്കും അമ്മ രാധ വീട്ടുസാധനങ്ങൾ വാങ്ങാനും പോയ സമയത്ത് തിരികെ എത്തി വീടിന്റെ മുൻവശത്ത് തുണി അലക്കിക്കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷ, അയൽവാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷികൾ. അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദ്ദിക്കുന്നതു കണ്ടുവെന്ന് അയൽവാസി സുനിതയും കോടതി മുമ്പാകെ മൊഴി നൽകി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ഡിസിആർബി ഡിവൈഎസ്പിയുമായ ബി.അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.