ഒപി ടിക്കറ്റ് എടുക്കാൻ നീണ്ട നിര; അവസരം മുതലാക്കാൻ ക്യൂവിൽ രോഗിയല്ലാത്ത ഒരാൾ! കുതന്ത്രം പൊളിച്ച് നാട്ടുകാർ
ഇന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പറളി കിനാവല്ലൂർ രമേശിന്‍റെ ഭാര്യ ഷീബയും മകളായ അനന്യയും കൂടി ഒ പി ടിക്കറ്റ് എടുക്കുന്നതിന് ക്യൂ നിൽക്കുന്ന സമയം ഇവര്‍ മോഷണശ്രമം നടത്തുകയായിരുന്നു.

പാലക്കാട്: ആശുപത്രിയിലെ ഒ പി ടിക്കറ്റ് എടുക്കുന്നതിനുള്ള തിരക്കിൽ മോഷണം നടത്തുന്ന സ്ത്രീ അറസ്റ്റിൽ. കോട്ടപ്പള്ളം തെക്കേ ദേശം നല്ലേപ്പിള്ളി സുമതി (34) ആണ് പിടിയിലായത്. പാലക്കാട് ജില്ലാ ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ഒ പി ടിക്കറ്റ് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിനുമായി ക്യൂ നിൽക്കുന്ന സമയത്തും മറ്റ് തിരക്കുള്ള സ്ഥലത്തും രോഗിയാണെന്ന് വ്യാജ നിന്നാണ് മോഷണം നടത്തിയിരുന്നത്.
ഇന്ന് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പറളി കിനാവല്ലൂർ രമേശിന്‍റെ ഭാര്യ ഷീബയും മകളായ അനന്യയും കൂടി ഒ പി ടിക്കറ്റ് എടുക്കുന്നതിന് ക്യൂ നിൽക്കുന്ന സമയം ഇവര്‍ മോഷണശ്രമം നടത്തുകയായിരുന്നു. അനന്യയുടെ കഴുത്തിൽ ധരിച്ചിരുന്ന അരപ്പവൻ തൂക്കം വരുന്ന മാല കവരുന്ന സമയം സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുമതി കുടുങ്ങിയത്.
ഉടൻ ആളുകള്‍ ഇവരെ തടഞ്ഞു വയ്ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സമാന രീതിയിൽ ജില്ലാ ആശുപത്രിയിലും, കുട്ടികളുടെയും സ്ത്രീകളുടെ ആശുപത്രിയിലും കേന്ദ്രീകരിച്ച് ഇത്തരം കളവ് നടത്തിയതായി ഇവര്‍ സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.
അതേസമയം, വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിലായി. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടിൽ ബൈജു (46) ആണ് അറസ്റ്റിലായത്. വൃദ്ധയും റിട്ട. അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ആണ് ഇയാളെ പൊഴിയൂർ പൊലീസ് അറസ്റ്റു ചെയ്തത്.