പരിഭ്രാന്തി പരത്തി ബന്ദിപ്പൂർ വനമേഖലയിൽ വൻ കാട്ടുതീ; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കർണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകർ നൽകുന്ന വിവരം.
വയനാട്: വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നു. ഉച്ചയോടെ ബന്ദിപൂർ വനത്തിലെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കർണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്.
കാട്ടുതീയെ തുടര്‍ന്ന് മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തമിഴ്നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയിൽ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനത്തും ഹെക്ടർ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് ഇതോടെ വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനപാലകർ നൽകുന്ന വിവരം.