സൈറൺ മുഴക്കി പായുന്ന ഫയർഫോഴ്സ് വാഹനം കാണാനുള്ള ആഗ്രഹത്താൽ സ്ഥിരമായി വ്യാജ കോളുകൾ ചെയ്തിരുന്ന കുടപ്പനക്കുന്ന് സ്വദേശിയെ സൈബർ സെൽ സഹായത്തോടെ കണ്ടെത്തി താക്കീത് നൽകി. ഇതോടെ വ്യാജ കോളുകൾ കുറഞ്ഞുവെന്നും ഇത്തരം ശല്യങ്ങൾ കുറഞ്ഞതായും ഉദ്യോഗസ്ഥർ പറയുന്നു.
തിരുവനന്തപുരം: സൈറൺ മുഴക്കി പായുന്ന ഫയർഫോഴ്സ് വാഹനം പായുന്നത് കാണാൻ ആഗ്രഹം മൂത്ത് ഒരു യുവാവ് ഫയർഫോഴ്സിന് സ്ഥിരം തലവേദനയായിരുന്നു. തീപിടിത്തം, അപകടം, നദിയിൽവീണു തുടങ്ങി പല വ്യാജസംഭവങ്ങൾ പറഞ്ഞ് കുടപ്പനക്കുന്ന് സ്വദേശി വിളിക്കുമ്പോൾ അടിയന്തര ആവശ്യമെന്നോണം ചാടിയിറങ്ങുന്ന ഉദ്യോഗസ്ഥർ പലപ്പോഴും പറയുന്ന സ്ഥലത്തെത്തി അന്വേഷണം നടത്തുമ്പോൾ ആർക്കും അത്തരത്തിൽ ഒരു വിവരം അറിയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്. പല തവണ ഇങ്ങനെ കോൾ എത്തിയത് പരിശോധിക്കാൻ വാഹനം ഇറങ്ങി ഒരുതവണ ഫയർഫോഴ്സ് വാഹനം ചെറിയ റോഡിൽ താഴ്ന്ന സംഭവം പോലുമുണ്ടായി. ഇതോടെ സൈബർ സെല്ലുമായി ബന്ധപ്പെട്ട് നമ്പറുകൾ ട്രാക്ക് ചെയ്തപ്പോൾ മാനസിക രോഗമുള്ള ആളാണ് യുവാവെന്ന് മനസിലായി.
വീട്ടുകാരെ വിവരം അറിയിച്ച് താക്കീത് ചെയ്തതോടെ പിന്നീട് ഇയാളുടെ വ്യാജ കോളൊന്നും തിരുവനന്തപുരം നിലയത്തിലേക്ക് വന്നിട്ടില്ല. ഇയാൾ 108 ആംബുലൻസ് നമ്പരിലും സമാനമായി വിളിക്കുമായിരുന്നെന്ന് പിന്നീട് വിവരം ലഭിച്ചു. എന്നാൽ 2017ൽ ഫയർഫോഴ്സിന്‍റെ താക്കീത് ഫലിച്ചതോടെ പിന്നീട് ആരെയും ശല്യം ചെയ്തതായി അറിവില്ലെന്ന് തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. 101ൽ വിളിച്ച് വെരുതെ സംസാരിക്കുക, ഉദ്യോഗസ്ഥരെ പരിഹസിക്കുക തുടങ്ങി എല്ലാവർഷവും നിരവധി കോളുകളാണ് "ഫേക്ക് കോൾ' ലിസ്റ്റിലുകാറുള്ളത്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായം വർധിച്ചതോടെ ഇത്തരം ആളുകളുടെ എണ്ണം കുറഞ്ഞെന്നും 2025ൽ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്തില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2025ൽ തിരുവനന്തപുരം ഫയർഫോഴ്‌സ് നിലയം മൊത്തത്തിൽ അറ്റൻഡ് ചെയ്‌തത് 1705 കോളുകളായിരുന്നു. ഇതിൽ കൂടുതലും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടുള്ള ഇൻസിഡന്‍റ് കോളുകളാണ്. ഇവയുടെ എണ്ണം 1364 ആണ്. തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള ഫയർ കോളുകൾ 280 ആണ്. കിണറ്റിലും ആറ്റിലും മറ്റും അകപ്പെട്ടുള്ള സംഭവങ്ങൾ 35 ഓളം വരും. മറ്റുള്ള ഫയർസ്‌റ്റേഷനുകളിൽ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ട് 15 കോളുകളാണ് തിരുവനന്തപുരം നിലയത്തിലേക്ക് എത്തിയിട്ടുള്ളത്. ഏകദേശം 50 പേർ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ഫയർഫോഴ്‌സ് സേനാബലം. കോളുകൾ എത്തിയാൽ വിവരം തിരക്കിയ ശേഷം എത്രയും വേഗത്തിൽ സ്ഥലത്തെത്താനാണ് ശ്രമിക്കുന്നത്. ഫേക്ക് കോൾ വരുമ്പോൾ മറുവശത്ത് ഒരു അപകടം നടന്നാൽ അവർക്ക് ലഭിക്കേണ്ട സഹായം അത്രയും വൈകുമെന്നും വ്യാജകോളുകൾ ഇല്ലാതായാത് ആശ്വാസമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 2024ൽ ഏകദേശം 1800 കോളുകളാണ് തിരുവനന്തപുരം ഫയർസ്‌റ്റേഷനിലേക്ക് എത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


