കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. 

പാലക്കാട്: പാലക്കാട്ടെ കൂറ്റനാട് (Palakkad, Koottanad) കിണറുകളില്‍ (well) തീപിടിക്കുന്നു (Fire). തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കില്‍ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിരവധി വീടുകളിലെ കിണറുകളില്‍ സംഭവമുണ്ട്. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ.

പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് പ്രതിഭാസം. കിണറുകളില്‍ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്. കിണറുകളില്‍ തീ കൊളുത്തിയിട്ടാല്‍ ഏറെ നേരം കത്തും. കുറേ ദിവസമായി സ്ഥലത്ത് പ്രതിഭാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിയമസഭാ സ്പീക്കറും സ്ഥലം എംഎല്‍എയുമായ എം.ബി. രാജേഷ് ഇടപെട്ടതോടെയാണ് ഭൂജല, മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. കിണറുകളിലെ മണ്ണും പരിശോധിച്ചേക്കും.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ആന്ധ്രയിലും കോഴിവില കുതിക്കുന്നു, കാരണം ഇത് 

കൊച്ചി: കേരളത്തില്‍ കോഴിയിറച്ചി വില കുതിക്കുകയാണ്. രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200നടുത്തെത്തി. മിക്ക സ്ഥലത്തും ഇറച്ചിക്കോഴി വില 160 രൂപയും ഡ്രസ് ചെയ്ത ഇറച്ചിവില 250നും മുകളിലുമെത്തി. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി. 

കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. 

90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകര്‍ രംഗത്തുനിന്ന് പിന്‍വാങ്ങിയതിനാല്‍ തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി. 


കോഴിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുകയും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു. ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുമ്പോള്‍ കൈ പൊള്ളും. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. 

കേരളത്തില്‍ മാത്രമല്ല, ചിക്കന്‍ ഉല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തമിഴ്‌നാട്ടിലും ആന്ധ്രയിലും വില കുതിക്കുകയാണ്. ആന്ധ്രയിലും തമിഴ്‌നാട്ടിലും കിലോക്ക് 160 രൂപക്ക് മുകളിലാണ് വില. ആന്ധ്രയില്‍ ഡ്രസ് ചെയ്ത ചിക്കന് ഞായറാഴ്ച കിലോക്ക് 300 രൂപക്ക് മുകളില്‍ എത്തി. കനത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് ആന്ധ്രയിലെ വ്യാപാരികള്‍ പറയുന്നു. ചൂടുകൂടിയ കാലത്ത് കൃഷി ചെയ്യുന്ന കോഴികളിലെ മരണനിരക്ക് അധികമായിരിക്കും.