മുംബൈ പോലീസിന്‍റെ പേരില്‍ എഴുപത്തിരണ്ടുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. തട്ടിപ്പിന് വിദേശ ബന്ധമുണ്ടെന്നും വലിയ ശൃംഖല ഇതിന് പിന്നിലുണ്ടെന്നും സൈബര്‍ പോലീസ് സംശയിക്കുന്നു.
കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് നാല് മലയാളികള്‍ പിടിയില്‍. 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തേതാണിത്. കോഴിക്കോട് സ്വദേശിയായ എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട്- ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. ഇവരുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് ആരോ മംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇവരുടെ അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു.
ഈ കേസുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല്‍ അറസ്റ്റെന്ന് മുംബൈ കൊളാബേ പൊലീസിന്‍റെ പേരില്‍ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി.കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്,കല്ലായിലെ ഫാസില്‍, അത്താണിക്കല്‍ കെ.വി ഷിഹാബ്,മലാപ്പറമ്പ് സ്വദേശി എ റബിന്‍ എന്നിവരെയാണ് കോഴിക്കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്‍കി കമ്മീഷന്‍ പറ്റുന്നവരാണ് പിടിയിലായവരെന്ന് പൊലീസ് അറിച്ചു.
തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പൊലീസിന്‍റെ നിഗമനം.ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന വലിയ ശൃഖല ഇതിന് പിന്നില്‍ ഉണ്ടോ എന്ന സംശയവും സൈബര്‍ പൊലീസിന് ഉണ്ട്.അതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പൊലീസിന്‍റെ നീക്കം. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ഡിജിറ്റല്‍ അറസ്റ്റ് കേസില്‍ പ്രതികള്‍ പൊലീസിന്‍റെ പിടിയിലാവുന്ന ആദ്യ കേസാണിത്


