സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ ഫയർഫോഴ്സ് എത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം ബസ് സ്റ്റാന്‍റിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പാർക്കിങ് ഏരിയയിൽ കിടന്ന ലോറിയുടെ പിൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടവരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. വിഴിഞ്ഞം യൂണിറ്റിൽ നിന്നും രണ്ട് യൂണിറ്റ് സേനാഗങ്ങളെത്തി വാഹനത്തിലെ തീ കെടുത്തി. വിഴിഞ്ഞം സ്വദേശിയുടെ മത്സ്യം കൊണ്ടുപോകുന്ന ലോറിക്കാണ് തീപിടിച്ചത്. സീസൺ അല്ലാതിരുന്നതിനാൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന വാഹനത്തിന്‍റെ പിൻഭാഗമാണ് കത്തി നശിച്ചത്.

സമീപത്ത് മറ്റൊരു ലോറിയും ഉണ്ടായിരുന്നെങ്കിലും തീപടരും മുമ്പേ ഫയർഫോഴ്സ് എത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ലോറിയുടെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു. പെട്ടന്ന് എത്താനായതിനാൽ അടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ തീ പടരാതെ സംരക്ഷിക്കുവാൻ സാധിച്ചു. 

വാഹനത്തിന്‍റെ ബാറ്ററിയടക്കം നീക്കം ചെയ്തിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദേശത്ത് ചപ്പ് ചവറുകൾ കത്തിക്കാറുണ്ടെന്നും പരിശോധനയിൽ മനസിലായി. പിൻഭാഗത്തെ ടയറുകൾ കത്തിയാണ് വാഹനത്തിന്‍റ യന്ത്രഭാഗങ്ങളിലേക്ക് തീപടർന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേത്യത്വത്തിൽ എത്തിയ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.