ആലപ്പുഴയിൽ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു
കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴ : ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് കടലിൽ വീണ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.
ജലനിരപ്പിൽ ആശങ്ക, മുല്ലപ്പെരിയാറിലെ മുഴുവൻ ഷട്ടറുകളും ഇടമലയാറും തുറന്നു, കൺട്രോൾ റൂം സജ്ജം
അതേ സമയം, തിരുവനന്തപുരം വർക്കലയും ഇന്ന് സമാനമായ അപകടമുണ്ടായി. താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കടലിൽ വീണ മൂന്ന് പേരെയും മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇടുക്കിയിൽ ഉരുൾപ്പൊട്ടൽ
ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ പണ്ടാരപ്പടിയിൽ ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപായമില്ല. ഒരു വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി.അർധരാത്രിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് തടസ്സപ്പെട്ട വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.
കൺട്രോൾ റൂം
മുല്ലപെരിയാർ ഡാം ഷട്ടറുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ മഞ്ചുമലയിൽ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910 അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ 04869-232077, മൊബൈൽ 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.