തോണിയിൽ കരുതിയിരുന്ന വെള്ളവും ഭക്ഷണവും കഴിഞ്ഞ് ദിശ തെറ്റി കടലിൽ ഒഴുകി നടന്ന ബോട്ടിൽ അഞ്ച് പേർ മലയാളികളെന്നാണ് അൽതാജ് ബോട്ടിലെ ജീവനക്കാർ പറയുന്നത്
പരപ്പനങ്ങാടി: മൂന്ന് ദിവസമായി കടലിൽ കുടുങ്ങിക്കിടന്ന തോണിക്കാരെ രക്ഷിച്ച് പരപ്പനങ്ങാടിയിലെ ബോട്ട് ജീവനക്കാർ. കടലിൽ 50 നോട്ടിക്കൽ മൈൽ അകലെ വച്ച്എൻജിൻ തകരാറിലായ തോണിക്കാരെയാണ് അൽതാജ് ബോട്ടിലെ ജീവനക്കാർ രക്ഷിച്ചത്. മൂന്ന് ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതിരുന്ന ബേപ്പൂരിൽ നിന്നുള്ള തോണിക്കാരെ പരപ്പനങ്ങായി ഹാർബറിൽ എത്തിച്ചു. അബ്ദുൾ സലാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിയവരിൽ മലയാളികളും ഉൾപ്പെട്ടിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് ഒഴുകി നടന്ന വള്ളം ബോട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മത്സ്യബന്ധനത്തിന് പോവുന്നതിനിടയിലാണ് തോണിക്കാർ എൻജിൻ തകരാറിലായി കുടുങ്ങിക്കിടന്നിരുന്നത് ബോട്ടിലുണ്ടായിരുന്നവർ കണ്ടത്.
രണ്ട് ദിവസമായി മറ്റ് ബോട്ടുകളോ കോസ്റ്റ്ഗാർഡ് അടക്കമുള്ളവരോ തോണിക്കാരെ ശ്രദ്ധിച്ചിരുന്നില്ല. തോണിയിൽ കരുതിയിരുന്ന വെള്ളവും ഭക്ഷണവും കഴിഞ്ഞ് ദിശ തെറ്റി കടലിൽ ഒഴുകി നടന്ന ബോട്ടിൽ അഞ്ച് പേർ മലയാളികളെന്നാണ് അൽതാജ് ബോട്ടിലെ ജീവനക്കാർ പറയുന്നത്. തോണിയിലുണ്ടായിരുന്നവരെ കരയ്ക്ക് എത്തിക്കുന്നതിനായി മത്സ്യബന്ധത്തിന് പോകാതെയാണ് ബോട്ട് ജീവനക്കാർ തിരികെ കരയിലേക്ക് എത്തിച്ചത്.
