വള്ളത്തേയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യതൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്‍റ് രക്ഷിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഹർബറിൽ നിന്നും മത്സ്യബന്ധനത്തിനുപോയ വള്ളം എഞ്ചിൻ തകരാറിലായതോടെ കടലിൽ കുടുങ്ങി. വള്ളത്തേയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യതൊഴിലാളികളെയും മറൈൻ എൻഫോഴ്സ് മെന്‍റ് രക്ഷിച്ചു. വള്ളക്കടവ് സ്വദേശി ലൂർദ് റൂബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റൂബി എന്ന വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളായ ഡോബി, ജോസഫ്, ജോമോൻ, ജോൺസൻ , സിൽവസ്റ്റർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ രാജേഷിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥരാണ് റെസ്ക്യൂ വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം, ഇന്നലെ വൈകിട്ട് കരമടി വലയിൽ കിലോക്കണക്കിന് നെത്തോലിയും ഊളിയും അയലയും ലഭിച്ചതോടെ കപ്പലുകൾ കാണാൻ തീരത്തെത്തിയവർക്ക് കോളായി.

വിഴിഞ്ഞം സ്വദേശി റൂബന്‍റെ വലയിലാണ് ഇന്നലെ മീൻ കിട്ടിയത്. വൈകിട്ട് 6.30ഓടെ ഏറെ ശ്രമപ്പെട്ടാണ് വല വലിച്ചു കയറ്റിയത്. രാത്രി വൈകിയും വലയിൽ നിന്നും മീൻ മാറ്റുന്നതിനായി നിരവധി മത്സ്യത്തൊഴിലാളികൾ പണിയെടുക്കേണ്ടിവന്നു.